സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യയ്‌ക്ക് ദയനീയ പരാജയം. 14 റൺസിനാണ് ഇന്ത്യ ഓസീസിന് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 150 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ കുതിപ്പ് 135 റൺസിൽ അവസാനിച്ചു.
മൂന്നാം മൽസരത്തിലും ഇന്ത്യയ്‌ക്ക് പിഴച്ചതോടെ പരമ്പര 0-2 എന്ന സ്‌കോറിന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ആദ്യ ടി-20 മഴ മുടക്കിയപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും മൽസരത്തിൽ ഓസ്‌ട്രേലിയ വിജയിച്ചു. മൾട്ടിഫോർമാറ്റ് സീരീസിൽ 11–5 എന്ന സ്‌കോറിന് ഓസ്‌ട്രേലിയ തന്നെയാണ് ജേതാക്കൾ.
അതേസമയം 52 റൺസെടുത്ത സ്‌മൃതി മന്ദനയാണ് മൂന്നാം മൽസരത്തിലെ ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയക്കായി നിക്കോള കാരി 2 വിക്കറ്റ് എറിഞ്ഞിട്ടു. സ്‌കോർ ബോർഡിൽ 3 റൺസ് ആയപ്പോൾ തന്നെ ഇന്ത്യയ്‌ക്ക് ഷഫാലി വർമ്മയെ (1) നഷ്‌ടമായി. ആഷ്‌ലി ഗാർഡ്നറിനായിരുന്നു വിക്കറ്റ്.
രണ്ടാം വിക്കറ്റിൽ സ്‌മൃതി മന്ദനയും ജമീമ റോഡ്രിഗസും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടു നയിച്ചെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞ ഓസീസ് ബൗളർമാർ ഇന്ത്യയെ വരിഞ്ഞുകെട്ടി. 23 റൺസെടുത്ത ജമീമയുടെ വിക്കറ്റ് നേടിയത് ജോർജിയ വെയർഹാമിനായിരുന്നു.
ജമീമ വീണതിന് പിന്നാലെ റിസ്‌കി ഷോട്ടുകളിലൂടെ സ്‌മൃതി സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫിഫ്റ്റിക്ക് പിന്നാലെ താരവും കൂടാരം കയറി. നിക്കോള കാരിയാണ് ഇന്ത്യൻ ഓപ്പണറെ മടക്കിയത്. ഹർമൻപ്രീത് കൗർ (13), പൂജ വസ്‌ട്രാക്കറെ (5) എന്നിവരെ ഇന്ത്യയ്‌ക്ക് പെട്ടെന്നുതന്നെ നഷ്‌ടമായി. ഹർലീൻ ഡിയോൾ റണ്ണൗട്ടാവുകയും ചെയ്‌തു.
36 റൺസ് ആയിരുന്നു അവസാന ഓവറിൽ ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. എന്നാൽ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 21 റൺസ് നേടാനേ ഇന്ത്യയ്‌ക്ക് സാധിച്ചുള്ളൂ. 11 പന്തിൽ 23 റൺസെടുത്ത റിച്ച ഘോഷും ദീപ്‌തി ശർമ്മയും (9) പുറത്താവാതെ നിന്നു.
Most Read: ടികെ രാജീവ്‌കുമാർ ചിത്രം ‘ബർമുഡ’ പുതിയ ബിൽബോർഡ് പുറത്തിറക്കി