പട്‌ന: നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ സർവീസ് ഉൽഘാടനം ചെയ്യുക. ന്യൂഡെൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉൽഘാടനം നിർവഹിക്കുക.
ബിഹാറിലെ ജയനഗറിൽ നിന്ന് നേപ്പാളിലെ കുർത്തയിലേക്കുള്ള 34.5 കിലോമീറ്റർ പാതയിലാണ് പാസഞ്ചർ സർവീസ് ആരംഭിക്കുന്നത്. പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം 784 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ കുർത്തയിൽ നിന്ന് ബിജാൽപുരയിലേക്കും മൂന്നാം ഘട്ടത്തിൽ ബിജാൽപുരയിൽ നിന്ന് ബാർദിബാസിലേക്കും പാത നീട്ടും.
ഇന്ത്യൻ റെയിൽവേ ആണ് നിർമാണം പൂർത്തിയാക്കിയത്. കൊങ്കൺ റെയിൽവേ 10 ഡെമു കോച്ചുകൾ നേപ്പാളിന് കൈമാറി. ബ്രിട്ടീഷ് ഭരണകാലത്ത് 1935ൽ ജയനഗറിൽ നിന്ന് ബിജാൽപുരയിലേക്ക് ട്രെയിൻ ആരംഭിച്ചിരുന്നു. എന്നാൽ, 2001ലെ പ്രളയത്തിൽ ഈ പാത തകർന്നതോടെയാണ് ഗതാഗതം നിലച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്‌മളമാക്കാൻ ഈ റെയിൽവേ സർവീസ് കമ്മീഷൻ ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രിയായി ചുമതലയേറ്റ ദൂബ ഇതാദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഇദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധം കൂടുതൽ ശക്‌തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഹൈദരാബാദ് ഹൗസിൽ വെച്ച് നരേന്ദ്രമോദി ഷേർ ബഹാദൂർ ദൂബുമായി കൂടിക്കാഴ്‌ച നടത്തും. ഇരു രാജ്യങ്ങളിലെയും വികസന പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തും. തുടർന്ന് ഉത്തർപ്രദേശിലെ വാരണാസിയും ദൂബ സന്ദർശിക്കുന്നുണ്ട്.
Most Read: പതിവ് തെറ്റിയില്ല; രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു