ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ സമുദ്രമേഖലയിലെ നിരീക്ഷണം ശക്‌തമാക്കുന്നതിനായി അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍ വാടകക്കെടുത്ത് ഇന്ത്യ. അമേരിക്കയില്‍ നിന്നാണ് ‘എംക്യു-9ബി സീഗാര്‍ഡിയന്‍‘ എന്ന രണ്ട് യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)കള്‍ ഇന്ത്യന്‍ നാവികസേന വാടകക്കെടുത്തത്.
പ്രിഡേറ്റര്‍- ബി ഡ്രോണ്‍ ആണ് നിരീക്ഷണ വാഹനം. അമേരിക്കന്‍ കമ്പനിയായ ജനറല്‍ അറ്റോമിക്‌സ് വികസിപ്പിച്ച ഇവ കരയിലും കടലിലും നിരീക്ഷണം നടത്താനാകുന്ന ആളില്ലാ വിമാനങ്ങളാണ്. ഒരു വര്‍ഷത്തെ ലീസിനാണ് നിരീക്ഷണ ഉപകരണങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങുന്നതെന്ന് നാവികസേനാ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് ഹിന്ദുസ്‌ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം തുക അടക്കമുള്ള ഇടപാടുമായി ബന്ധപ്പെട്ട മറ്റു വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതിരോധ ഉപകരണങ്ങള്‍ വിദേശങ്ങളില്‍നിന്ന് വാടകക്ക് എടുക്കുന്നതിനുള്ള പുതിയ നടപടിക്രമം (ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജിയര്‍- 2020) ഒക്‌ടോബറില്‍ രാജ്യത്ത് നിലവില്‍വന്നതിന് ശേഷം ഇതുപ്രകാരമുള്ള ആദ്യത്തെ ഇടപാടാണ് ഇപ്പോള്‍ നടക്കുന്നത്.
സമുദ്രഭാഗത്തെ നീക്കങ്ങളെ വളരെ സൂക്ഷ്‌മമായി വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും. നവംബര്‍ ആദ്യംതന്നെ ഉപകരണം ഇന്ത്യയില്‍ എത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ച മുതലാണ് എംക്യു-9ബി സീഗാര്‍ഡിയന്‍ ഉപയോഗിച്ചുള്ള നരീക്ഷണം ആരംഭിച്ചത്. ഇത് നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടിലെ രജാലിയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ നിന്നാണ്.
Read Also: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; ചെന്നൈയിൽ മഴ കനത്തു