ന്യൂഡെൽഹി: അടിക്കടി രാജ്യത്ത് ഉണ്ടാവുന്ന ഡ്രോൺ ആക്രമണങ്ങൾ കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത ആന്റി-ഡ്രോൺ സാങ്കേതിക ഉപകരണങ്ങളാണ് സൈന്യം വാങ്ങുന്നത്. ഇതിനായി കമ്പനികൾക്ക് കരാർ നൽകിയതായാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ നാവികസേനക്കും, വ്യോമസേനക്കും (ഐഎഎഫ്) പുറമെ, മറ്റ് സുരക്ഷാ ഏജൻസികളും കാലതാമസം കൂടാതെ തദ്ദേശീയ ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾ ഉടനടി ലഭ്യമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഡ്രോണുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നവ ഉൾപ്പെടെ അതിർത്തി കടന്ന് അനധികൃതമായി എത്തുന്ന ഡ്രോണുകൾ പൂർണമായും തകർക്കാൻ കഴിയുന്ന പ്രഹരശേഷിയുള്ള ഉപകരണങ്ങൾ വരെ വാങ്ങാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി വ്യോമസേന ഡ്രോൺ വിരുദ്ധ ഉപകരണങ്ങൾക്കും, സാങ്കേതിക വിദ്യക്കുമായി 155 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടതായാണ് സൂചന. ഹൈദരാബാദ് ആസ്‌ഥാനമായുള്ള സെൻ ടെക്നോളജീസാണ് കരാർ ഏറ്റെടുത്തത്. ഒരു വർഷത്തിനുള്ളിൽ ഉപകരണങ്ങളും, മറ്റ് സാങ്കേതിക വിദ്യകളും നൽകാനാണ് കരാറിൽ പറഞ്ഞിരിക്കുന്നത്.
Read Also: കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗരേഖ തയ്യാറാക്കുന്നതിൽ കേന്ദ്രത്തിന് അന്ത്യശാസനം