ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. മാരക്കാനത്തിനും പുതുച്ചേരിക്കും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് എത്തിയത്. അടുത്ത മണിക്കൂറുകളിൽ പൂർണമായും കരയിലേക്ക് പ്രവേശിക്കും. പുതുച്ചേരിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് കാറ്റിന്റെ കേന്ദ്രഭാഗം.
130 മുതൽ 155 കിലോമീറ്റർ വേഗതയിലാവും കാറ്റ് വീശുക. ചെന്നൈയിൽ ഇത് 80 മുതൽ 100 കിലോമീറ്റർ വരെയാകാം. രണ്ട് ദിവസമായി ചെന്നൈ നഗരത്തിൽ കനത്ത മഴ തുടരുകയാണ്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിന് അടിയിലായി.
നഗരത്തിൽ വെള്ളമെത്തിക്കുന്ന ചെമ്പാരമ്പാക്കം അണക്കെട്ട് ഇന്നലെ ഭാഗികമായി തുറന്നിരുന്നു. ഇതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ശക്‌തമായ കാറ്റിൽ മരങ്ങൾ വീഴുന്നതും ഗതാഗത തടസമുണ്ടാക്കുന്നു.
മെട്രൊപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (എംടിസി) മാത്രമാണ് ബുധനാഴ്‌ച സർവീസ് നടത്തിയത്. ചെന്നൈയിലേക്കുള്ള ട്രെയിൻ സർവീസുകളും റദ്ദാക്കി. ചെന്നൈയിലേക്കും തിരിച്ചുമുള്ള 12 വിമാന സർവീസുകളും നിർത്തിവെച്ചു. വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പലയിടത്തും ആളുകളെ മാറ്റി പാർപ്പിക്കുകയാണ്.
Read Also: ഡെൽഹി ചലോ മാർച്ച്; കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം; സംഘർഷം