ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോൾ ഡ്രോൺ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. ജമ്മു കശ്‌മീരിലടക്കം തുടർച്ചയായി ഡ്രോൺ ഭീഷണി നിലനിൽക്കെയാണ് ആഭ്യന്തര ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത്.
സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ്, അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ അടക്കം വ്യക്‌തമാക്കിയിട്ടുണ്ട്. നേരത്തെയുള്ള ചട്ടങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾ കണക്കിലെടുത്ത ഇളവുകൾ നൽകുമ്പോഴും സുരക്ഷ ഉറപ്പാക്കിയാണ് പുതിയ കരട് പുറപ്പെടുവിച്ചത്.
ഇതിൽ പൊതുജനങ്ങൾക്ക് അടുത്ത മാസം 5 വരെ അഭിപ്രായം അറിക്കാം. അതേസമയം ജമ്മുവിൽ എത്തിയ സംക്‌ത സൈനിക മേധാവി നിയന്ത്രണ രേഖയിലെയും, അന്താരാഷ്‌ട്ര അതിർത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. ഡ്രോൺ ഭീഷണിയുടെ അടക്കം പശ്‌ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി ബിപിൻ റാവത്ത് കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.
അതിനിടെ, ജമ്മു എയർഫോഴ്‌സ് സ്‌റ്റേഷന് സമീപം വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. രാത്രിയിൽ നടന്ന സുരക്ഷാ പരിശോധനക്കിടെയാണ് ജമ്മു വ്യോമതാവളത്തിന് സമീപം ഡ്രോൺ കണ്ടത്. ഇതോടെ സൈന്യം വെടിയുതിർത്തു. തുടർന്ന് ഇത് പാകിസ്‌ഥാൻ അതിർത്തി ഭാഗത്തേക്ക് പറന്നു പോയെന്നാണ് റിപ്പോർട്ടുകൾ.
Read Also: പഞ്ചാബ് കോൺഗ്രസിൽ മഞ്ഞുരുകുന്നു; നവ്ജോത് സിംഗ് സിദ്ദു അധ്യക്ഷനായേക്കും