ചണ്ടീഗഢ്: പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാൻ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രധാന വിമർശകനായ നവജ്യോത് സിംഗ് സിദ്ദുവിനെ പാർട്ടി അധ്യക്ഷനായി കോൺഗ്രസ് ഉടൻ പ്രഖ്യാപിച്ചേക്കും. നിലവിലെ അധ്യക്ഷൻ സുനിൽ ജാക്കറിനെ മാറ്റിയാകും സിദ്ദുവിന്റെ നിയമനം.
ഒപ്പം രണ്ട് വർക്കിംഗ് പ്രസിഡണ്ടുമാരേയും നിയമിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുഖ്യമന്ത്രി അമരീന്ദർ സിംഗും, നവജ്യോത് സിംഗ് സിദ്ദുവും കഴിഞ്ഞ ആഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീർപ്പ് ഫോർമുല പുറത്ത് വരുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് സോണിയയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം അമരീന്ദർ സിംഗ് പറഞ്ഞിരുന്നത്.
2017 തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദർ സിംഗും, സിദ്ദുവും തമ്മിലുള്ള തർക്കം രൂക്ഷമായത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ദു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ നീക്കം തടയുകയായിരുന്നു. പിന്നീട് സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് രാജിവെച്ചിരുന്നു.
Read Also: വാട്‍സ്ആപ്പ് സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ല; നിർണായക പരാമർശവുമായി സുപ്രീം കോടതി