മുംബൈ: തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ഉത്തരേന്ത്യയിൽ നിന്ന് മൽസരിക്കുന്നതിൽ നിന്ന് പിൻമാറിയില്ലായിരുന്നു എങ്കിൽ ശിവസേനയിൽ നിന്ന് ഒരു പ്രധാനമന്ത്രിയെ രാജ്യം കാണുമായിരുന്നുവെന്ന് പാർട്ടി എംപി സഞ്‌ജയ് റാവത്ത്.
“മഹാരാഷ്‌ട്രയിൽ ഞങ്ങൾ ബിജെപിയെ മുകളിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. ബാബരി മസ്‌ജിദ് തകർക്കപ്പെട്ട ശേഷം ഉത്തരേന്ത്യയിൽ ശിവസേന തരംഗമുണ്ടായിരുന്നു, ആ സമയത്ത് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നെങ്കിൽ, രാജ്യത്ത് നമ്മുടെ (ശിവസേന) പ്രധാനമന്ത്രി ഉണ്ടാകുമായിരുന്നു, പക്ഷേ ഞങ്ങൾ അത് ബിജെപിക്ക് വേണ്ടി ഉപേക്ഷിച്ചു,” സഞ്‌ജയ് റാവത്ത് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ട ശിവസേന 25 വർഷം പാഴാക്കിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞതിന് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രസ്‌താവന. അധികാരത്തിനു വേണ്ടി മാത്രമാണ് ബിജെപി ഹിന്ദുത്വത്തെ ഉപയോഗിക്കുന്നതെന്നും റാവത്ത് പറഞ്ഞു.
25 വർഷം ബിജെപിക്കൊപ്പം നിന്ന ശിവസേന സമയം പാഴാക്കിയെന്ന് ഉദ്ദവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. എന്റെ ഒരേയൊരു നിരാശ, ഒരു കാലത്ത് അവർ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ അവരെ വളർത്തി. എന്നാൽ, അവരുമായുള്ള സഖ്യം ഞങ്ങൾക്ക് നഷ്‌ടം മാത്രമാണ് സമ്മാനിച്ചത്,” എന്നായിരുന്നു താക്കറെ പറഞ്ഞത്.
“ബിജെപി കാണിക്കുന്ന ഹിന്ദുത്വ വാദം വെറും അഭിനയം മാത്രമാണ്. അവരുടെ ഹിന്ദുത്വം അധികാരത്തിനു വേണ്ടിയാണ്. ശിവസേന ഹിന്ദുത്വ ആശയം ഉപേക്ഷിച്ചോ എന്ന് ആളുകൾ ഞങ്ങളോട് ചോദിക്കുന്നു, പക്ഷേ ഞങ്ങൾ ബിജെപിയിൽ നിന്നാണ് പുറത്തുപോയത്, ഹിന്ദുത്വയിൽ നിന്നല്ല, ബിജെപി എന്നാൽ ഹിന്ദുത്വമല്ല,”- താക്കറെ പറഞ്ഞു.
Most Read: അബുദാബിയിൽ വീണ്ടും ഹൂതി ആക്രമണം; മിസൈലുകൾ സൈന്യം തകർത്തു