ന്യൂഡെൽഹി: ഇന്ത്യൻ പുരുഷ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്‌ഥാനത്തേക്ക് അനിൽ കുംബ്ളെ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. സൺറൈസേഴ്‌സ് ഹൈദരാബാദ് പരിശീലക സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ ദേശീയ താരം വിവിഎസ് ലക്ഷ്‌മണിനെയും ബിസിസിഐ മുഖ്യപരിശീലക സ്‌ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ടി-20 ലോകകപ്പിനു ശേഷം സ്‌ഥാനമൊഴിയുന്ന രവി ശാസ്‌ത്രിക്ക് പകരക്കാരനെ ബിസിസിഐ ഇതിനകം അന്വേഷിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്. 2016ൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന കുംബ്ളെ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2017ൽ സ്‌ഥാനമൊഴിഞ്ഞു. ഇരുവർക്കുമൊപ്പം ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോറിന്റെ പേരും മുഖ്യപരിശീലക സ്‌ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്‌ത്രി ഇന്ത്യൻ പരിശീലക സ്‌ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീം പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ശക്‌തമായെങ്കിലും എൻസിഎ പരിശീലക സ്‌ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകിയ താരം ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.
Read Also: കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപവുമായി ടിസിഎസ്