ദുബൈ: കോവിഡ് വൈറസിനെതിരെ യുഎഇയിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായി മലയാളികളും. പരീക്ഷണത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് യുഎഇയിലെ മലയാളികളുടെ പ്രതികരണം.കോവിഡ് വാക്സിൻ സ്വീകരിച്ചപ്പോഴുള്ള തങ്ങളുടെ അനുഭവവും മറ്റും ‘കേരള കോവിഡ് വാരിയേഴ്സ്’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ ഇവർ പങ്കുവക്കുന്നുണ്ട്.
വാക്സിൻ സ്വീകരിച്ചപ്പോൾ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് അബുദാബി അൽജാബർ കമ്പനിയിലെ ഫിനാൻസ് ഡയറക്ടറും കായംകുളം രാമപുരം സ്വദേശിയുമായ ഗ്ലെൻ ജോർജ് ഫിലിപ്പ് പറഞ്ഞു. വാക്സിൻ സ്വീകരിക്കുന്നവർ ദിവസത്തിൽ നാലു പ്രാവശ്യം ശരീരോഷ്മാവ് അളന്ന് രേഖപ്പെടുത്തണം. എന്തെങ്കിലും അസ്വസ്ഥതകൾ തോന്നുന്നെങ്കിൽ അതും രേഖപ്പെടുത്തണം. ആഴ്‌ചയിൽ മൂന്നു തവണ ആരോഗ്യവകുപ്പിൽ നിന്നും വിവരങ്ങൾ അന്വേഷിച്ച് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ സ്വീകരിച്ചാൽ ആദ്യത്തെ 50 ദിവസം യുഎഇ വിട്ടു പോകാൻ അനുവദിക്കില്ല. അതിനു ശേഷം ആവശ്യമെങ്കിൽ ആരോഗ്യവിഭാഗത്തെ അറിയിച്ച ശേഷം പോകാം. ആദ്യ വാക്സിൻ സ്വീകരിച്ച് അൻപതാം ദിവസവും മുഴുവൻ ചെക്കപ്പും നടത്തും. പിന്നീട് മൂന്നുമാസം കൂടുമ്പോഴാവും ചെക്കപ്പ്. ഇത് ഒരു വർഷത്തോളം തുടരുമെന്നും അദ്ദേഹം പറയുന്നു. രണ്ടാം ഡോസേജിനു ശേഷം വാച്ചു പോലെ കെട്ടാവുന്ന ട്രാക്കർ നൽകും. ഇത് ശരീരോഷ്മാവ്, ശ്വാസോച്ഛ്വാസ നിരക്ക്, ഹൃദയമിടിപ്പ്, ഉറക്ക സമയം തുടങ്ങിയവയെല്ലാം കൃത്യമായി ട്രാക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഫോർ ഹ്യുമാനിറ്റി എന്ന പേരിൽ നടക്കുന്ന മരുന്ന് പരീക്ഷണം ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി സേഹ എന്നിവയുടെ പങ്കാളിത്തത്തോടെ ചൈനയിലെ നാഷനൽ ബയോടെക് ഗ്രൂപ്പായ സിനോഫാമും അബുദാബിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് ഗ്രൂപ്പായ ജി 42ഉം ചേർന്നാണ് നടത്തുന്നത്.