ന്യൂഡെൽഹി: അഫ്ഗാൻ സ്വദേശികൾക്ക് വിസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി വരുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ സ്വദേശികൾ രാജ്യം വിടുന്നത് കഴിഞ്ഞ ദിവസം താലിബാൻ തടഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വിഷയത്തിൽ ഒരു പുനരാലോചനയും വേണ്ടെന്ന ഇന്ത്യയുടെ നിലപാട്. അതേസമയം അഫ്ഗാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാ ദൗത്യം കൂടുതൽ ദിവസം തുടരുമെന്നും മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി രാജ്യത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
തലസ്‌ഥാന നഗരമായ കാബൂളിൽ നിന്നും രക്ഷാസൈന്യം ഖത്തറിൽ എത്തിച്ച 146 പേരെ ഇന്ന് ഡെൽഹിയിൽ എത്തിക്കും. ഇന്നലെ മാത്രം മലയാളികൾ ഉൾപ്പടെ 392 ആളുകളെ മൂന്ന് വിമാനങ്ങളിലായി അഫ്‌ഗാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇനിയും ഏകദേശം 500ഓളം ആളുകൾ അഫ്‌ഗാനിൽ ഉണ്ടെന്നാണ് കണ്ടെത്തൽ.
ഇന്ത്യക്കാര്‍ക്കൊപ്പം ഹിന്ദു, സിഖ് മതസ്‌ഥരായ അഫ്ഗാന്‍ സ്വദേശികളെയും രക്ഷപ്പെടുത്താൻ കേന്ദ്രസര്‍ക്കാർ നീക്കം നടത്തിയിരുന്നു. ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളും സിഖുകാരുമായ 72 അഫ്ഗാന്‍ പൗരൻമാരെ ഇന്നലെ താലിബാന്‍ തടഞ്ഞുവെച്ചിരുന്നു. കാബൂള്‍ വിമാനത്താവളം വഴി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് തടഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ചവർ അഫ്ഗാനികള്‍ ആയതിനാല്‍ രാജ്യത്തേക്ക് തിരികെ പോകണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടത്.
Read also: പാക് അനുകൂല മുദ്രാവാക്യം; നാലു പേര്‍ക്കെതിരെ കേസെടുത്തു