സിഡ്‌നി: ഓസ്ട്രേലിയൻ വനിതകളുടെ വിജയക്കുതിപ്പിന് വിരാമമിട്ട് ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഓസീസിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിനത്തിൽ തുടർച്ചയായ 27ആം വിജയം ലക്ഷ്യമിട്ടാണ് ഓസീസ് വനിതകൾ കളിക്കാനിറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയർ നിശ്‌ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 264 റൺസെടുത്തു. അർധ സെഞ്ചുറി കണ്ടെത്തിയ ബെത് മൂണിയുടെയും ആഷ്‌ലെ ഗാർഡ്നെറുടെയും പ്രകടനമാണ് ഓസീസിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 47 റൺസോടെ തഹ്‌ലിയ മഗ്രാത് ഇരുവർക്കും പിന്തുണ നൽകി. ഇന്ത്യക്കായി ജുലൻ ഗോസ്വാമിയും, പൂജ വസ്‌ത്രാകറും മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷഫാലി വർമയും സ്‌മൃതി മന്ദാനയും ഓപ്പണിങ് വിക്കറ്റിൽ 59 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 22 റൺസെടുത്ത മന്ദാന പുറത്തായശേഷം ഷഫാലിയും, യസ്‌തിക ഭാട്ടിയയും ചേർന്ന് ഇന്നിംഗ്‌സ് മുൻപോട്ട് കൊണ്ടുപോയി. ഷഫാലി 91 പന്തിൽ 56 റൺസെടുത്തപ്പോൾ, 69 പന്തിൽ യസ്‌തിക 64 റൺസ് അടിച്ചെടുത്തു.
എന്നാൽ ഇരുവരും പുറത്തായ ശേഷം ഇന്ത്യ തകർച്ചയിലേക്ക് വീണിരുന്നു. ആറു വിക്കറ്റിന് 208 റൺസ് എന്ന നിലയിലായ ഇന്ത്യയെ പിന്നീട് ദീപ്‌തി ശർമ-സ്‌നേഹ് റാണ കൂട്ടുകെട്ടാണ് മൽസരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. സ്‌നേഹ് 30 റൺസെടുത്തപ്പോൾ, ദീപ്‌തി 31 റൺസ് നേടി ടീമിനെ ജയത്തിലേക്ക് നയിച്ചു. പരമ്പര നഷ്‌ടമായെങ്കിലും ഇന്നത്തെ ജയം ഇന്ത്യക്ക് ആശ്വാസമായി.
Read Also: ഫഹദും വിജയ് സേതുപതിയും ‘വിക്രം’ സെറ്റിലെത്തി; വൈറലായി ലൊക്കേഷന്‍ ചിത്രം