ബെർലിൻ: ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചൈനക്ക് മുന്നറിയിപ്പുമായി ജർമനി. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജർമൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിങ് നടത്തുമെന്ന് ജർമൻ പ്രതിരോധമന്ത്രി അനഗ്രെറ്റ് ക്രംപ് കാരൻബവർ അറിയിച്ചു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അഭ്യർഥന കണക്കിലെടുത്താണ് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ജർമനിയുടെ തീരുമാനം. സേനാതലത്തിൽ നിലവിലുള്ള ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെട്ട (ക്വാഡ്രി ലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്- ക്വാഡ്) സഖ്യത്തിന് സഹായകരമായിട്ടാവും ജർമനിയും ചേരുക.
National News: സഹതാരത്തെ ഉപദ്രവിച്ചു; ബോളിവുഡ് നടന്‍ അറസ്‌റ്റില്‍
ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർധിപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃഗ്ലയുടെ ജർമൻ സന്ദർശനത്തിൽ ധാരണയായിരുന്നു. ഈ ധാരണയനുസരിച്ച് ജർമൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിങ് ആരംഭിക്കുന്നത് 2021ൽ ആയിരിക്കും.
നാറ്റോ സഖ്യത്തിന്റെ ധാരണയനുസരിച്ച് ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധബന്ധം കൂടുതൽ ശക്‌തിപ്പെടുത്തിയതായി ജർമനി അറിയിച്ചു. അടുത്ത വർഷം മുതൽ കൂടുതൽ തുക പ്രതിരോധ മേഖലക്കായി നീക്കി വെക്കുമെന്നും ജർമനി വ്യക്‌തമാക്കി.