ന്യൂഡെൽഹി: ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ സൈനിക വിന്യാസം കൂട്ടില്ലെന്ന് കമാൻഡർതല ചർച്ചയിൽ ധാരണ. ഗോഗ്ര, ഹോട്ട് സ്‌പ്രിംഗ് മേഖലകളിൽ നിന്ന് ചൈനീസ് സൈന്യം ഘട്ടംഘട്ടമായി പിൻമാറിയേക്കും. ചൊവ്വാഴ്‌ച ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്ന് സംയുക്‌ത പ്രസ്‌താവന പുറത്തിറക്കുമെന്നാണ് വിവരം.
പന്ത്രണ്ടാം വട്ട കമാൻഡർ തല ചർച്ചയിൽ ഇന്ത്യയും ചൈനയും സമവായത്തിന്റെ പാതയിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. പ്രകോപനപരമായ പ്രസ്‌താവനകൾ ഇരു ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ധാരണയായിട്ടുണ്ട്.
ദെപസാങ്ങിൽ പൂർണ പട്രോളിംഗ് അവകാശം വേണമെന്നും ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ഈ കാര്യത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.
നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിൻമാറ്റത്തില്‍ തീരുമാനമായത്. പിൻമാറ്റത്തിനുള്ള ധാരണ മറികടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.
Read Also: പെഗാസസിൽ സ്വതന്ത്രാന്വേഷണം; സുപ്രീം കോടതി വ്യാഴാഴ്‌ച ഹരജി പരിഗണിക്കും