കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ആറാമത്തെ കുട്ടിയാണ് മരിച്ചത്. ഞായറാഴ്‌ചയാണ് കുഞ്ഞ് ജനിച്ചത്.
സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സുരേഷ് പെയിൻറിംഗ് തൊഴിലാളിയാണ്.കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞിരുന്നുവെന്ന് നിഷ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. അമ്മ നിഷ കാൽ തളർന്ന് എഴുന്നേറ്റു നടക്കാൻ വയ്യാത്ത അവസ്‌ഥയിലാണ്.
അയൽവാസിയായ സ്‍ത്രീ ഇന്നലെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയപ്പോൾ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്ന് പറഞ്ഞ് ഇവർ തിരിച്ചയച്ചു. സംശയം തോന്നിയ അയൽവാസി ആശാവർക്കറെ വിവരമറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
കുട്ടിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിഷയെ പോലീസ് നിരീക്ഷണത്തിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്‌തമാക്കി.
Read Also: പെരിയ ഇരട്ടക്കൊല; 5 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും