കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത 5 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സിജെഎം കോടതി യാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്‌ണു സുര, ശാസ്‌താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.
സിബിഐ അറസ്‌റ്റ് ചെയ്‌ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനെയും കേസില്‍ ഈയിടെ പ്രതി ചേര്‍ത്തിരുന്നു. ഇരുപതാം പ്രതിയാണ് കുഞ്ഞിരാമന്‍. കസ്‌റ്റഡിയിൽ നിന്ന് പ്രതികളെ രക്ഷിച്ചതാണ് കുഞ്ഞിരാമനെതിരായ കേസ്.
കേസിൽ സിബിഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി. പെരിയയിലേത് രാഷ്‌ട്രീയ കൊലപാതകമാണ് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
2019 ഫെബ്രുവരി 17ന് രാത്രിയാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുത്തത്.
Most Read: എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭയിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം