ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചയാൾക്ക് രണ്ട് വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി. സോഷ്യൽ മീഡിയയിലൂടെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച കുറ്റത്തിന് അറസ്‌റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി ഈ നിബന്ധന വച്ചത്.
യോഗി ആദിത്യനാഥ് അടക്കമുള്ളവരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കുറ്റത്തിനാണ് അഖിലാനന്ദ് എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മെയ് 12ആം തീയതി മുതൽ ഇയാൾ തടവിലാണ്. ഇയാൾക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അലഹബാദ് ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു. അഖിലാനന്ദിനെ കേസിൽ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. തുടർന്നാണ് ജസ്‌റ്റിസ് സിദ്ധാർഥ് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
Also Read: വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഔദ്യോഗിക സ്‌ഥിരീകരണം
രണ്ട് വർഷത്തേക്കോ കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെയോ പ്രതി സോഷ്യൽ മീഡിയകൾ ഉപയോഗിക്കരുത് എന്നാണ് പ്രധാന വ്യവസ്‌ഥ. സാക്ഷികളെ ഭീഷണിപ്പെടുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു. വ്യക്‌തിഗത ബോണ്ടിലും തത്തുല്യ തുകക്കുള്ള ആൾ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.