തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 25ആം പതിപ്പിന് ഇന്ന് തിരിതെളിയും. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ 4 മേഖലകളിലായാണ് ചലച്ചിത്ര മേള നടക്കുന്നത്. 30 രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷരിലേക്ക് എത്തുന്നത്. വൈകുന്നേരം 6 മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രമേള ഉൽഘാടനം ചെയ്യും.
ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ മൽസര വിഭാഗത്തിലേത് ഉൾപ്പടെ 18 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മുൻകൂട്ടി റിസർവ് ചെയ്‌ത ആളുകൾക്ക് മാത്രമാണ് സിനിമകൾ കാണാൻ അവസരം. തിരുവനന്തപുരത്ത് ആദ്യ 5 ദിവസങ്ങളിൽ നടക്കുന്ന മേളയിൽ 2,500 പ്രതിനിധികൾക്കാണ് സിനിമ കാണാൻ അവസരം ഒരുക്കിയിട്ടുള്ളത്.
മേളയിലെത്തുന്ന എല്ലാ ആളുകൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും പ്രദർശനം കാണാൻ അനുവദിക്കുകയില്ല.
ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അർഹനായ ഫ്രഞ്ച് സംവിധായകൻ ഷീൻലുക് ഗൊദാർദിന്റെ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. ഇന്ന് ആരംഭിക്കുന്ന മേള ഫെബ്രുവരി 14ആം തീയതി വരെ തിരുവനന്തപുരത്ത് നടക്കും. അതിന് ശേഷം ഫെബ്രുവരി 17 മുതൽ 21 വരെ എറണാകുളത്തും, 23 മുതൽ 27 വരെ തലശ്ശേരിയിലും, മാർച്ച് 1 മുതൽ 5 വരെ പാലക്കാടും മേള നടക്കും.
Read also: പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിൽ; ബിപിസിഎൽ പ്ളാന്റ് ഉൽഘാടനം ചെയ്യും