1966 ല്‍ യുനെസ്‌കോയുടെ (UNESCO) പതിനാലാമത് സമ്മേളനത്തിലാണ് ആദ്യത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സാക്ഷരതയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 സാക്ഷരതാദിനമായി ആചരിച്ച് വരുന്നു.
സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം. സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാര്‍ഗമാണ്. എഴുത്തും വായനയും ഉള്‍പ്പെടെയുള്ള അറിവുകള്‍ ആര്‍ജ്ജിക്കുകയും സമൂഹത്തിന്റെ പൊതുവികസനത്തിനു വേണ്ടി ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ സാക്ഷരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
Related News: സാക്ഷരതയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിലേക്ക്
അടുത്തിടെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 775 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് സാക്ഷരത നേടാന്‍ ആവശ്യമായ കുറഞ്ഞ വിദ്യാഭ്യാസം ഇല്ല. 60.7 ദശലക്ഷം കുട്ടികളും സ്‌കൂളില്‍ നിന്ന് പുറത്താണ്, അല്ലെങ്കില്‍ അപൂര്‍വമായി മാത്രം സ്‌കൂളില്‍ പോകുന്നവരാണ്. യുനെസ്‌കോയുടെ 2006 ല്‍ പുറത്തിറക്കിയ ‘ഗ്ലോബല്‍ മോണിറ്ററിങ് റിപ്പോര്‍ട്ട് ഓണ്‍ എജ്യൂക്കേറ്റിംഗ് ഓള്‍’ അനുസരിച്ച് മുതിര്‍ന്നവരുടെ സാക്ഷരതാ നിരക്ക് ഏറ്റവും കുറവ് ദക്ഷിണേഷ്യയിലാണ്. ഇവിടുത്തെ സാക്ഷരതാ നിരക്ക് 58.6% മാത്രമാണ്. ദാരിദ്ര്യം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം എന്നിവയാണ് നിരക്ഷരതക്കുളള കാരണം.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ് ഈ ദിനം ആഘോഷിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് അനുസൃതമായ രീതിയിലാണ് ഇത്തവണത്തെ സാക്ഷരതാ ദിന പ്രമേയം തയാറാക്കിയിരിക്കുന്നത്. കോവിഡ് കാലത്തെ സാക്ഷരതയും പഠനവും സംബന്ധിച്ച ബോധവല്‍കരണമാണ് പ്രമേയത്തിന്റെ ആധാരം.