ന്യൂ ഡെൽഹി: രാജ്യത്തെ സാക്ഷരത പട്ടികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. കേരളത്തിലെ സാക്ഷരത നിരക്ക് 96.2 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് 89 ശതമാനം സാക്ഷരത നിരക്കുമായി ഡെൽഹിയാണ് ഉള്ളത്. എന്നാൽ പട്ടികയിൽ കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പുറകിലാണ്.77.2 ശതമാനമാണ് ദേശീയ ശരാശരി. ആന്ധ്രാപ്രദേശാണ് ഏറ്റവും മോശം സാക്ഷരത നിരക്കുള്ള സംസ്ഥാനം. 66.4 ശതമാനമാണ് ആന്ധ്രയിലെ സാക്ഷരത.ഇത് ദേശീയ ശരാശരിയെക്കാളും താഴെയാണ്. കർണാടകയിൽ 77.2 ശതമാനവും, തെലങ്കാനയിൽ 72.8 ശതമാനവുമാണ് സാക്ഷരത, ഇതും ദേശീയ ശരാശരിയെക്കാൾ താഴെയാണ്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കാര്യാലയം പുറത്തുവിട്ട കണക്കിൽ ഉത്തരാഖണ്ഡ് 87.6 ശതമാനവും, അസം 85.9 ശതമാനവും സാക്ഷരത നിരക്ക് കൈവരിച്ച് കേരളത്തിനും ഡെൽഹിക്കും തൊട്ടുപിന്നിലായുണ്ട്.
കേരളത്തിലാണ് സാക്ഷരതയിൽ സ്ത്രീ-പുരുഷ അന്തരം ഏറ്റവും കുറവുള്ളത്. കേരളത്തിൽ സ്ത്രീ-പുരുഷ അന്തരം 2.2 ശതമാനം മാത്രമാണെന്നിരിക്കെ ദേശീയ ശരാശരി 14.4 ശതമാനമാണ്. ഗ്രാമപ്രദേശത്തെ സ്ത്രീകളുടെ സാക്ഷരതയിലും കേരളം വളരെ മുൻപിലാണ്.