ഇന്ന് ലോക മാതൃഭാഷാദിനം. ‘വിദ്യാഭ്യാസ മേഖലയില്‍ ഭാഷാ ബഹുസ്വരത പ്രോൽസാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സന്ദേശം‘. ഒരു പ്രദേശത്തെ ജനതക്ക് അവരുടെ ഭാഷയില്‍ ആശയ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്‌ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഓർമ്മ പെടുത്തലാണ് ഓരോ മാതൃഭാഷാദിനവും.
1999 നവംബറിലെ യുനെസ്‌കോയുടെ പ്രഖ്യാപനത്തിന്റെ അടിസ്‌ഥാനത്തില്‍ 2000 മുതലാണ് ലോക മാതൃഭാഷാ ദിനം ആചരിച്ചു തുടങ്ങിയത്. ഭാഷാ അടിസ്‌ഥാനത്തില്‍ രൂപീകൃതമായ ബംഗ്ളാദേശില്‍ ആചരിച്ചു വരുന്ന ഭാഷാപ്രസ്‌ഥാനത്തിന് രാജ്യാന്തര തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്.
1952 ഫെബ്രുവരി 21നാണ് മാതൃഭാഷക്കായി ബംഗ്ളാദേശില്‍ (അന്നത്തെ കിഴക്കൻ പാകിസ്‌ഥാൻ) സമരങ്ങൾ അരങ്ങേറുന്നത്. പാക്കിസ്‌ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ അവിടെ ഉര്‍ദു ഏക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും ഉയര്‍ന്നുവന്നിരുന്നു.
ബംഗാളി സംസാരിക്കുന്ന, ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്‌ഥാനില്‍ അതായത് ഇന്നത്തെ ബംഗ്ളാദേശ്, അവരുടെ ഭാഷക്ക് വേണ്ടി ശബ്‌ദമുയര്‍ത്തിയത്. മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകളായിരുന്നു.
1952 ഫെബ്രുവരി 21നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ മരിച്ചു വീണു. കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ അനേക വിദ്യാര്‍ഥികള്‍ ഫെബ്രുവരി 21ന് രക്തസാക്ഷിത്വം വരിച്ചു.
മറ്റൊരു ഭാഷക്കെതിരായ സമരമായിരുന്നില്ല ഇത്. തങ്ങളുടെ മാതൃഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള സമരമായിരുന്നു. ഇവിടെ ഭാഷ ഒരു പൗരാവകാശ പ്രശ്‌നമായി മാറുന്നു എന്നു കാണാം. ഈ പോരാട്ടത്തിന് ലോകം നൽകിയ അംഗീകാരമാണ് ലോക മാതൃഭാഷാദിനമായി ഈ ദിനം തിരഞ്ഞെടുത്തത്.
കേരളത്തിലേക്ക് വരുമ്പോൾ, 1947ലാണ് കേരളം മലയാളികളുടെ മാതൃഭൂമിയെന്ന് ഇഎംഎസ് പ്രസ്‌താവിക്കുന്നത്. ഭാഷാ അടിസ്‌ഥാനത്തിലുള്ള സംസ്‌ഥാന രൂപീകരണങ്ങള്‍ക്കുള്ള ഊര്‍ജമായിരുന്നു ആ വാക്കുകള്‍.
പിന്നീട് മാതൃ ഭാഷയെ പ്രഥമ പരിഗണനയിൽ കൊണ്ടുവരുന്നതിനായി ‘ഭരണ ഭാഷ മാതൃഭാഷാ’ എന്ന ആശയം സർക്കാർ മുന്നോട്ട് വെച്ചു. വിദ്യാഭ്യസ മേഖലകളിലും മറ്റും മലയാളം തഴയപ്പെടുന്ന സാഹചര്യത്തിൽ ഇന്നും മലയാളത്തിന് ഊർജം നൽകാൻ ഈ ആശയമാണ് കാരണമാകുന്നത്.
Also Read: കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; ഷമ മുഹമ്മദ്
Very Informative