ന്യൂഡെൽഹി: ജമ്മു കശ്‌മീരിലുള്ള മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടം സംബന്ധിച്ച് അന്വേഷണ സമിതി ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കും. സർക്കാർ നിയോഗിച്ച 3 അംഗ സമിതിയാണ് സംഭവത്തിൽ റിപ്പോർട് തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർഥാടകർ മരിക്കുകയും, 16 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്.
പുതുവർഷ ദിനത്തോട് അനുബന്ധിച്ച് 25,000ലധികം ആളുകൾ ക്ഷേത്രത്തിൽ തീർഥാടനത്തിനായി എത്തിയിരുന്നു. തുടർന്ന് ദർശനത്തിനെത്തിയ ആളുകളിൽ ചിലർ തമ്മിൽ ഉണ്ടായ വാഗ്വാദം തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി എന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയും ലഫ്റ്റനന്റ് ഗവര്‍ണറും വൈഷ്‌ണോദേവി ക്ഷേത്ര ബോര്‍ഡും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്‌മീർ സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.
Read also: ഐഎസ്‌ആർഒ ചാരക്കേസ്; പിന്നിൽ പാക് ഏജൻസികൾ, സിബിഐയ്‌ക്കെതിരെ ആർബി ശ്രീകുമാർ