കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ കൂടുതൽ തെളിവുകൾക്കായി അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. പ്രതികളെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. കൊച്ചിയിലേക്ക് നാലംഗ സംഘം മയക്കുമരുന്ന് എത്തിച്ചത് ചെന്നൈയിൽ നിന്നാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. കൂടാതെ ചെന്നൈയിൽ നിന്നും ലഹരിമരുന്ന് എത്തിച്ച ഏജന്റിനെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണ സംഘം അറിയിച്ചു.
ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലും നിലവിലെ 6 പേരെയും പ്രതി ചേർക്കുമെന്ന് എക്‌സൈസ് അറിയിച്ചു. ആദ്യം പ്രതികളുടെ പേരിൽ 86 ഗ്രാം എംഡിഎംഎ പിടികൂടിയത് മാത്രമാണ് ഉൾപ്പെടുത്തിയത്. ബാക്കി ഒരു കിലോയിലധികം എംഡിഎംഎ ഉടമസ്‌ഥരില്ലാതെയാണ് കണ്ടെത്തിയതെന്ന് എക്‌സൈസിന്റെ മഹസർ റിപ്പോർട്ടിലും, എഫ്ഐആറിലും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വലിയ ആക്ഷേപം ഉയർന്നതോടെയാണ് പുതിയ തീരുമാനം.
കൂടാതെ കാക്കനാട് എംഡിഎംഎ കേസിൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ യുവതി തയ്ബയെ എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തു. കേസിലെ ആറാം പ്രതിയായ തയ്ബയെ നേരത്തെ അന്വേഷണ സംഘം വിട്ടയച്ചിരുന്നു. എന്നാൽ കേസിൽ യുവതിയുടെ പങ്ക് സ്‌ഥിരീകരിച്ചതോടെയാണ് ഇപ്പോൾ വീണ്ടും അറസ്‌റ്റ് ചെയ്‌തത്. പോണ്ടിച്ചേരിയിൽ നിന്നും ലഹരിമരുന്ന് എത്തിച്ചത് തയ്ബ ഉൾപ്പടെയുള്ള 4 പേരാണെന്നും, സെക്യൂരിറ്റി ഗാർഡായാണ് തയ്ബ പോയിരുന്നതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Read also: കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ ആർക്കും കഴിയില്ല; കെ ശിവദാസൻ നായർ