മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. അവസാന മൽസരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരേ മൂന്ന് റണ്‍സിന്റെ ആവേശ ജയം നേടിയാണ് രാജസ്‌ഥാന്റെ വരവ്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് ഗുജറാത്തെത്തുന്നത്. വൈകീട്ട് 7.30ന് നവി മുംബൈയിലാണ് മൽസരം.
പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനക്കാരാണ് രാജസ്‌ഥാന്‍. കരുത്തുറ്റ പ്രകടനമാണ് നിലവിൽ അവർ കാഴ്‌ചവയ്‌ക്കുന്നത്. സഞ്‌ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ ഫോമിലാണ് രാജസ്‌ഥാന്റെ പ്രതീക്ഷ. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരുടെ പേസും ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരുടെ സ്‌പിന്നും ടീമിന് കരുത്ത് നല്‍കുന്നു.
സീസണില്‍ ഹാട്രിക് ജയം നേടിയ ഗുജറാത്തിന് അവസാന മൽസരത്തില്‍ ഹൈദരാബാദിനോട് കാലിടറിയെങ്കിലും തിരിച്ചുവരാന്‍ കരുത്തുണ്ട്. നായകന്‍ ഹര്‍ദിക് പാണ്ഡ്യ സ്‌ഥിരത കാണിക്കുന്നുണ്ട്. എന്നാലും ശുഭ്മാൻ ഗില്ലാണ് പ്രധാന പ്രതീക്ഷ. മാത്യു വേഡ് ഇനിയും ഫോമിലേക്കെത്തേണ്ടതായുണ്ട്. ഡേവിഡ് മില്ലറില്‍ നിന്ന് വലിയ ഇന്നിംഗ്‌സ് ടീം പ്രതീക്ഷിക്കുന്നു.
രാഹുല്‍ തെവാത്തിയ മിന്നും ഫിനിഷറാണ് എന്നതിൽ തർക്കമില്ല. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിക്കൊപ്പം ഹര്‍ദിക്കും ന്യൂബോളില്‍ തിളങ്ങുന്നു. റാഷിദ് ഖാന്റെ സ്‌പിന്‍ മികവ് ടീമിന്റെ കരുത്താണ്. അതേസമയം റാഷിദ് വലിയൊരു നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഐപിഎല്ലിൽ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ റാഷിദ് ഖാന് സാധിക്കും.
Read Also: ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ വെള്ളപ്പൊക്കം; 253 മരണം