ബെംഗളൂരു: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ 4 പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ഭീകര സംഘടനകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ജമ്മു കശ്‌മീരിലും, കർണാടകയിലും ഇന്നലെ ഒരേസമയം നടത്തിയ തിരച്ചിലിന് ഒടുവിലാണ് നാല് പേരെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്.
ബെംഗളൂരു സ്വദേശി ശങ്കർ വെങ്കിടേഷ് പെരുമാൾ, മംഗളൂരു സ്വദേശി അമർ അബ്‌ദുൽ റഹ്‌മാൻ, കശ്‌മീർ സ്വദേശികളായ ഉബൈദ് ഹമീദ്, മുസമ്മിൽ ഹസൻ ഭട്ട് എന്നിവരെയാണ് പിടികൂടിയത്. ഇവരെ ഇന്ന് എൻഐഎ ആസ്‌ഥാനത്തെത്തിക്കും. കർണാടകയിലെ മുൻ എംഎൽഎ മുൻ ഇദ്ദിനബ്ബയുടെ കൊച്ചുമകനാണ് അറസ്‌റ്റിലായ അമർ അബ്‌ദുൾ റഹ്‌മാൻ.
ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ മലയാളിയായ മുഹമ്മദ് അമീൻ (അബു യഹിയ) ഉൾപ്പെടെ 3 പേരെ കഴിഞ്ഞ മാർച്ചിൽ എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് കശ്‌മീരിലും കർണാടകയിലും റെയ്‌ഡ് നടത്തിയത്.
അറസ്‌റ്റിലായവർ കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ വലിയ ഭീകരാക്രമണങ്ങൾക്ക് ലക്ഷ്യമിട്ടിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Read Also: പെഗാസസ്; പട്ടികയിൽ ജസ്‌റ്റിസ് അരുൺ മിശ്രയുടെ പേരും