ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തൽ. സുപ്രീം കോടതി മുൻ ജഡ്‌ജി അരുൺ കുമാർ മിശ്രയുടെ പേരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്.
സുപ്രീം കോടതി രജിസ്‌ട്രറിയിലെ ഉദ്യോഗസ്‌ഥരുടെ നമ്പറും ചോർത്തിയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാണ് അരുൺ മിശ്ര. 2010 മുതൽ 2019 വരെ അരുൺ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ‘ദി വയർ’ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്.
അതേസമയം, പെഗാസസ് ഫോൺ ചോർത്തലിനെതിരെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്‌തമാവുകയാണ്. തൃണമൂൽ കോൺഗ്രസ് എംപിമാർ ഇന്ന് രാജ്യസഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ളക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്‌തിരുന്നു. തുടർന്ന് ആറ് തൃണമൂൽ എംപിമാർക്കെതിരെ ഉപാധ്യക്ഷൻ നടപടിയെടുത്തു. ഒരു ദിവസം സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ എംപിമാർക്ക് നിർദ്ദേശം നൽകി.
എംപിമാര്‍ക്കെതിരായ നടപടി ബിജെപിയുടെ നിരാശയാണ് പ്രകടമാക്കുന്നതെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം. എന്നാല്‍ പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതിനാൽ തന്നെ ഫോൺ ചോർത്തലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്രം.
Also Read: രാജ്യത്ത് വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കും; നിയമമന്ത്രി