ഗോവ: ഐഎസ്എൽ കിരീട വിജയികളെ അറിയാൻ നാല് മൽസരങ്ങൾ മാത്രം ശേഷിക്കെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ സെമിയിലെ ഒന്നാം പാദ മൽസരത്തിൽ കരുത്തരായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും തമ്മിൽ ഏറ്റുമുട്ടും.
ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിനുള്ള ഷീൽഡ് സ്വന്തമാക്കിയ മുംബൈ ഇക്കുറി കിരീടം ലക്ഷ്യം വച്ച് തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. അതേസമയം ഗോവയാകട്ടെ അവസാന നിമിഷത്തെ കുതിപ്പിലാണ് പ്ളേ ഓഫ് പ്രവേശനം ഉറപ്പിച്ചത്.
സെർജിയോ ലോബേറക്ക് കീഴിൽ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ടീമാണ് മുംബൈ സിറ്റി എഫ്‌സി. ആദം ലെഫോൻഡ്രെ, ഒഗ്‌ബച്ചേ എന്നിവർക്കൊപ്പം മധ്യനിരയിൽ നിന്ന് കളിമെനയാനും, ഗോളടിക്കാനും കഴിവുള്ള ഹ്യുഗോ ബോമസിന്റെ സാന്നിധ്യമാണ് ഇരുടീമുകളെയും തമ്മിൽ വേർതിരിക്കുന്നത്.
രണ്ട് ടീമുകളും ആക്രമണ ഫുട്ബോളിനാണ് പ്രാധാന്യം കൊടുക്കുക. ഗോവൻ നിരയിൽ ഇഗോർ അംഗുളോ, ഓർട്ടീസ് തുടങ്ങിയവർ തിളങ്ങിയാൽ മുംബൈക്ക് കാര്യങ്ങൾ കടുപ്പമാവും. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുക. മാർച്ച് 8നാണ് രണ്ടാം പാദ മൽസരം നടക്കുക.
Read Also: ഹിന്ദിയിലും ഒഴുകാൻ ‘അരുവി’; നായികയായി ഫാത്തിമ സന, ചിത്രീകരണം ഉടൻ