കൊച്ചി: ഐഎസ്‌ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്‌ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
മുൻകൂർ ജാമ്യഹരജികൾ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും. നമ്പി നാരായണനെ ചോദ്യം ചെയ്‌തില്ലെന്ന് കേസിൽ പ്രതിയായ ആർബി ശ്രീകുമാർ കോടതിയെ അറിയിച്ചു. പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹരജികൾ തള്ളണമെന്ന് സിബിഐ വാദിച്ചു. ചാരക്കേസിൽ രാജ്യത്തിനെതിരായ ഗൂഢാലോചന ഉണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു പറഞ്ഞു.
കേസിലെ ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, ഏഴാം പ്രതി ആർബി ശ്രീകുമാർ പതിനൊന്നാം പ്രതി പിഎസ് ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നമ്പി നാരായണനെ ചോദ്യം ചെയ്‌തിട്ടില്ലെന്നും സിബിഐ അടിസ്‌ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തുന്നുവെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ, രാജ്യത്തിന്റെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചാരക്കേസിന്റെ പിന്നിലെന്നാണ് സിബിഐ കോടതിയിൽ പറഞ്ഞത്.
പ്രതികൾക്ക് ഗുഢാലോചനയിൽ പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിർത്ത് നമ്പി നാരായണൻ അടക്കമുള്ളവരുടെ മൊഴികളും സിബിഐ കോടതിയിൽ നൽകിയിട്ടുണ്ട്. തുമ്പ വിഎസ്‌സിയിൽ ബന്ധുവിന് ജോലി നൽകാത്തതിൽ ആർബി ശ്രീകുമാറിന് വ്യക്‌തിവിരോധം ഉണ്ടായിരുന്നു എന്നാണ് നമ്പി നാരായണൻ സിബിഐക്ക് നൽകിയ മൊഴി.
Also Read: സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോൾ പുതുക്കി