തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഡാലോചനയിൽ നമ്പി നാരായണനെതിരെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്‌ഥർക്ക് ഭൂമി നൽകിയത് അന്വേഷിക്കണം എന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.
പണവും ഭൂമിയും നൽകി നമ്പി നാരയണൻ സിബിഐ, ഐബി ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചെന്നും ഇതിനെ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും ആയിരുന്നു ഹരജിയിലെ ആരോപണം. നമ്പി നാരായണൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
24 രേഖകളും മുൻ പോലീസ് ഉദ്യോഗസ്‌ഥനായ എസ് വിജയൻ ഇതിനായി കോടതിയിൽ ഹാജരാക്കിയിരുന്നു. ചാരക്കേസിന്റെ അന്വേഷണ മേൽനോട്ടം വഹിച്ചിരുന്ന രണ്ട് ഡിഐജിമാർക്ക് നമ്പി നാരായണൻ ഭൂമി വിറ്റെന്നായിരുന്നു എസ് വിജയൻ കോടതിയിൽ ആരോപിച്ചത്.
ടെറാട്ടൂരിൽ വച്ചാണ് ഭൂമി വിൽപനയുടെ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയതെന്നും മുൻ ഡിജിപി രമൺ ശ്രീവാസ്‌തവയ്‌ക്കും, ഭാര്യക്കും തിരുനെൽവേലിയിലെ നാഗുനേരി താലൂക്കിൽ നമ്പി നാരായണൻ ഭൂമി കൈമാറിയിട്ടുണ്ടെന്നും എസ് വിജയൻ ചൂണ്ടികാണിച്ചിരുന്നു.
Read Also: മരംമുറിയിൽ 701 കേസ്; ആരെയും അറസ്‌റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി; വിമർശനം