ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം 23കാരനായ ഋഷഭ് പന്താണ്. ഭാവിയിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായി പന്തിനെ പരിഗണിച്ചാലും അത് തന്നെ അദ്ഭുതപ്പെടുത്തില്ലെന്ന പ്രസ്‌താവനയുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ.
‘എല്ലാ ഫോർമാറ്റിലുമായി മികച്ച ഏതാനും മാസങ്ങളാണ് ഋഷഭ് പന്തിന്റേതായി കടന്നുപോയത്. സമീപ ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റനായി സെലക്‌ടർമാർ പരിഗണിക്കുന്നവരിൽ മുൻനിരയിൽ പന്തിനെ കണ്ടാൽ അതെന്നെ ഒട്ടും അൽഭുതപ്പെടുത്തില്ല. പന്തിന്റെ ആക്രമണ ക്രിക്കറ്റ് ഭാവിയിൽ ഇന്ത്യയെ നല്ലനിലയിലെത്തിക്കും’ അസ്ഹറുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ഐപിഎൽ സീസൺ പന്തിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. ഐപിഎല്ലിലെ മോശം ഫോം പന്തിനെ ഇന്ത്യൻ നിശ്‌ചിത ഓവർ ടീമുകളിൽ നിന്നും പുറത്തേക്ക് നയിച്ചു. വിക്കറ്റ് കീപ്പർ സ്‌ഥാനം പോലും കെഎൽ രാഹുലിന് കൈമാറിയപ്പോൾ പന്തിന്റെ കരിയർ അവസാനിച്ചെന്ന് ക്രിക്കറ്റ് പണ്ഡിതൻമാർ വിധിയെഴുതി.
എന്നാൽ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ പന്ത് ഫിറ്റ്നസിന്റെ കാര്യത്തിലടക്കം കഠിനാധ്വാനം ചെയ്‌തു. പിന്നാലെ ഓസ്ട്രേലിയൻ ടെസ്‌റ്റ് പരമ്പരയിൽ പന്തിന്റെ തിരിച്ചു വരവ് നാം കണ്ടു. മാച്ച് വിന്നറായി പേരെടുത്ത പന്ത് തുടർന്ന് നടന്ന ഇംഗ്ളണ്ട് പര്യടനത്തിൽ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിച്ചു. പിന്നാലെ ഇത്തവണത്തെ ഐപിഎല്ലിൽ ശ്രേയസ് അയ്യർക്ക് പകരം പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡെൽഹി ക്യാപ്പിറ്റൽസ്.
Read Also: നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്നത്തെ സിനിമ നേരിടുന്ന വെല്ലുവിളി; പ്രിയദർശൻ