ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരായ ‘ഐറ്റം’ പരാമര്‍ശത്തില്‍ സംസ്‌ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 48 മണിക്കൂറിനകം വിശദീകരണം സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം.
ഗ്വാളിയറിലെ ദാബ്രയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഞായറാഴ്‌ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ആയിരുന്നു മന്ത്രിക്കെതിരായ കമല്‍നാഥിന്റെ പരാമര്‍ശം. അടുത്തിടെ ജ്യോതിരാദിത്യ സിന്ധ്യക്കോപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ നേതാക്കളിലൊരാളാണ് മന്ത്രി ഇമര്‍തി ദേവി.
പരാമര്‍ശം വിവാദമായതോടെ കമല്‍നാഥ് തിങ്കളാഴ്‌ചഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അനാദരമുണ്ടാക്കുന്ന ഒന്നും താന്‍ പറഞ്ഞില്ലെന്നും താന്‍ സ്‍ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും കമല്‍നാഥ് മാദ്ധ്യമങ്ങള്‍ക്ക് മുന്‍പാകെ പറഞ്ഞു. തന്റെ വാക്കുകള്‍ അനാദരമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ ഖേദിക്കുന്നു എന്നു പറഞ്ഞ സംസ്‌ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറായില്ല.
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. വിദ്വേഷം സൃഷ്‌ടിക്കുന്നതോ വിഭാഗീയത ഉയര്‍ത്തുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളോ പരാമര്‍ശങ്ങളോ രാഷ്‌ട്രീയ കക്ഷികളുടേയും നേതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന ചട്ടം കമല്‍നാഥ് ലംഘിച്ചോ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.
നേരത്തെ സംഭവത്തില്‍ ദേശീയ വനിതാകമ്മിഷനും കമല്‍നാഥിനോട് വിശദീകരണം തേടിയിരുന്നു. മാത്രവുമല്ല മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബി.ജെ.പി. സംസ്‌ഥാന നേതൃത്വവും കമല്‍നാഥിനെതിരേ പ്രതിഷേധിക്കുകയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്‌തിരുന്നു.
Read Also: ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപവും; ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്