ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലയായി ഡൽഹിയിലെ ജാമിഅ മില്ലിയ്യ സെൻട്രൽ യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ സംഘ്പരിവാറും ഡൽഹി പോലീസും അഴിഞ്ഞാടിയ ജാമിഅ മില്ലിയ്യ സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാമതായത്. ജെ എൻ യു , അലിഗർ സർവ്വകലാശാലകളെയെല്ലാം പിന്തള്ളിയാണ് ജാമിഅ മില്ലിയ്യയുടെ നേട്ടം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ ആദ്യം ഉയർന്നു കേട്ട പ്രതിരോധ ശബ്ദങ്ങളിൽ ഒന്ന് ജാമിഅ സർവ്വകലാശാലയുടേതായിരുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യ-മതേതരത്വ തുല്യതകളെയും ആരുടേയും കാൽച്ചുവട്ടിൽ സമർപ്പിക്കില്ലെന്ന യുവതയുടെ ശബ്ദം ജാമിഅയിൽ അലയടിച്ചു. ക്രൂരമായായിരുന്നു ഭരണകൂടവും പോലീസും വിദ്യാർത്ഥികളുടെ പ്രതിരോധത്തെ നേരിട്ടത്. വെടിവെച്ചും തല്ലിയുമാണ് അവർ യുവതയുടെ ശബ്ദത്തെ തോൽപ്പിക്കാൻ ശ്രമിച്ചത്.
സർവ്വകലാശയ്ക്കെതിരായ കുപ്രചരണങ്ങളും അണിയറയിൽ യഥേഷ്ടം നിർമ്മിക്കപ്പെട്ടു. എന്നാൽ സംഘ്പരിവാരത്തിന്റെ മുഴുവൻ പ്രയത്നങ്ങളെയും കാറ്റിൽ പറത്തി ഇന്ത്യയിലെ ഒന്നാമത്തെ മികച്ച സർവ്വകലാശാലയായി മാറിയിരിക്കുകയാണ് ജാമിഅ ഇന്ന്. 2019 ഡിസംബർ 15 നാണ് ജാമിഅയിൽ വിദ്യാർത്ഥികൾ ആദ്യമായി ആക്രമിക്കപ്പെടുന്നത്. കാമ്പസ് ലൈബ്രറിയിൽ വായിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കുനേരെ ഏകപക്ഷീയമായിരുന്നു പോലീസിന്റെ ആക്രമണം. തുടർന്ന് സി എ എക്കെതിരായ പ്രക്ഷോഭങ്ങളുടെ സിരാ കേന്ദ്രമായി ജാമിഅ മാറിയ കാഴ്ചയാണ് നാം കണ്ടത്.
40 കേന്ദ്രസർവ്വകലാശാലകളാണ് ഇന്ത്യയിൽ ഉള്ളത്. മാനവവിഭവ ശേഷി മന്ത്രാലയവും( ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ്) യുജിസിയും ചേർന്നാണ് മൂല്യനിർണ്ണയം നടത്തുന്നത്. മൂല്യനിർണയത്തിൽ 90 ശതമാനം സ്കോർ ആണ് ജാമിഅ മില്ലിയ്യ സർവ്വകലാശാല നേടിയത്. അരുണാചൽ പ്രദേശിലെ രാജീവ് ഗാന്ധി സർവ്വകലാശാല 83ഉം ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാല 82 ഉം അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി 78 ഉം സ്കോർ കരസ്ഥമാക്കി.
ഓരോ വർഷവും യു.ജി, പി.ജി, എംഫിൽ, പി.എച്.ഡി കോഴ്സുകളിലേക്ക് പ്രവേശനം നൽകപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം, വിദ്യാർത്ഥികൾക്കിടയിലെ വൈവിധ്യം, വിദ്യാർത്ഥിനികളുടെ അനുപാതം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം എന്നിങ്ങനെ വിവിധങ്ങളായ മാനദണ്ഡങ്ങളാണ് മൂല്യനിർണയത്തിന് ആധാരം.
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ടു പോകുന്ന വേളയിലാണ് ജാമിഅയെ തേടി അംഗീകാരം വന്നിട്ടുള്ളതെന്ന് വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള അദ്ധ്യാപനവും പ്രസക്തമായ ഗവേഷണങ്ങളുമാണ് ഇത്രയും വലിയ നേട്ടം സാധ്യമാക്കിയതെന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.