കൊച്ചി: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ വിലയിരുത്തൽ എന്ന് വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ഡോ.ജോ ജോസഫാണ് ആദ്യം പത്രിക സമർപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ജോസ് കെ മാണി തുടങ്ങിയവർക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.
11.45ഓടെയാണ് യുഡിഎഫ് സ്‌ഥാനാർഥി ഉമാ തോമസ് പത്രിക സമർപ്പിക്കാനെത്തിയത്. ഹൈബി ഈഡൻ എംപി, ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരും കൂടെയുണ്ടായിരുന്നു. എൻഡിഎ സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.
സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ആദ്യം കളം നിറഞ്ഞത് ഉമാ തോമാസാണെങ്കിലും അമിത ആത്‌മവിശ്വാസം ആരും വെച്ചുപുലർത്തുന്നില്ല എന്നതാണ് യാഥാർഥ്യം. സ്‌ഥാനാർഥിയെ നിർത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് എഎപിയും ട്വന്റി 20യും രംഗത്ത് വന്നതോടെ ആ വോട്ടുകൾ എങ്ങോട്ട് പോകുമെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്‌ഥയിലാണ് മുന്നണികൾ.
ട്വന്റി 20 തൃക്കാക്കര മുൻ എംഎൽഎ പിടി തോമസുമായി വലിയ ഏറ്റുമുട്ടലുകളിൽ ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ വോട്ടുകൾ ഉമാ തോമസിന് കിട്ടുമോയെന്ന ഉറപ്പിച്ച് പറയാനാകാത്ത അവസ്‌ഥയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ 13897 വോട്ടാണ് ട്വന്റി 20 പിടിച്ചെടുത്തത്. ഇത് ആരിലേക്ക് പോകുമെന്നാണ് നിർണായകം.
Most Read: മികവിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങൾ, കുട്ടികളുടെ എണ്ണത്തിലും വർധന; മന്ത്രി