തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ ഓരോ അധ്യയന വർഷത്തിലും വർധനയുണ്ടാകുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികളാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നതിനു മുൻപുതന്നെ കുട്ടികൾക്ക് യൂണിഫോം ലഭ്യമാക്കും. 120 കോടി രൂപയാണ് യൂണിഫോമുകൾക്കായി ചിലവഴിച്ചത്; മന്ത്രി പറഞ്ഞു.
കൂടാതെ 47 ലക്ഷം വിദ്യാർഥികൾക്ക് പാഠപുസ്‌തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അധ്യാപകർക്കായുള്ള പരിശീലന പരിപാടികളും നടന്നുവരികയാണ്.
പൊതു വിദ്യാലയങ്ങളിലെ അടിസ്‌ഥാന സൗകര്യ വികസനത്തിലും സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ‘അടിസ്‌ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ പൂർവ്വ വിദ്യാർഥികളെ പങ്കാളികളാക്കും. ഇതിനായി എല്ലാ സ്‌കൂളിലും ഈ അധ്യയന വർഷത്തിൽ തന്നെ പൂർവ്വ വിദ്യാർഥി സംഘടനകൾ രൂപീകരിക്കാൻ ഉദ്യോഗസ്‌ഥർക്ക് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്’, മന്ത്രി വ്യക്‌തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഡാലുമുഖം ഗവൺമെന്റ് എൽപി സ്‌കൂൾ കെട്ടിടത്തിന്റെ ഉൽഘാടനം മന്ത്രി നിർവഹിച്ചു. ഒരു കോടി രൂപ ചിലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. കൂടാതെ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുങ്കടവിള ഗവ. എൽപി ബോയ്സ് സ്‌കൂളിൽ ഒരു കോടി രൂപയും, ആലത്തോട്ടം ഗവ. എൽപി സ്‌കൂളിൽ 50 ലക്ഷം രൂപയും ചിലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്‌ഥാപനവും മന്ത്രി നിർവഹിച്ചു.
Most Read: ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിൽ; കാവ്യയെ ഉടന്‍ ചോദ്യംചെയ്യും