കൊച്ചി: ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മാദ്ധ്യമ പ്രവര്‍ത്തകനും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസ്.
ഏഷ്യാനെറ്റ് ന്യൂസ് എന്ന മാദ്ധ്യമ സ്‌ഥാപനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, ഒരു കേന്ദ്രമന്ത്രിക്ക് ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാദ്ധ്യമ സ്‌ഥാപനത്തെ വിലക്കാന്‍ അധികാരമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കുടുംബത്തിലെ സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്‌ടമുള്ളവരെ വിളിക്കുകയും ഇഷ്‌ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ.
മന്ത്രി വിളിക്കുന്ന വാര്‍ത്താ സമ്മേളനം ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന ഔദ്യോഗിക പരിപാടിയാണ്. അതിൽ പങ്കെടുക്കാനുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ചുമതലകള്‍ സ്‌നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്‌ഞ ചെയ്‌താണ് അദ്ദേഹം മന്ത്രിയായത്. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ചില മാദ്ധ്യമ പ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹവും ചിലരെ വിലക്കിയപ്പോള്‍ അവരോട് വിദ്വേഷവും പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ മുരളീധരന്‍ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്‌ഞാ ലംഘനമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ബംഗാള്‍ അക്രമവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ലേഖിക നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ചാനലിനെ ബഹിഷ്‌കരിച്ച് ബിജെപി കേരള ഘടകം പ്രസ്‌താവന പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചാനല്‍ പ്രതിനിധിയെ വാർത്താ സമ്മേളനത്തിൽ നിന്ന് വി മുരളീധരൻ ഒഴിവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താന്‍ ബിജെപി നേതാവാണ്, അതുകൊണ്ട് ചാനലിന് വാര്‍ത്താ സമ്മേളനത്തില്‍ ഇടം നൽകുന്നില്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്.
Read also: യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ