കൊച്ചി: നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കം ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി നേതാക്കൾ. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോർട്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
ജോജുവിന്റെ കാർ അടിച്ചു തകർത്ത കേസിൽ അന്വേഷണം മുറുകി കോൺഗ്രസ് നേതാക്കൾ അറസ്‌റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു.
ഇന്ധന വിലക്കയറ്റത്തിന് എതിരെ തിങ്കളാഴ്‌ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോൺഗ്രസ് സമരത്തിനിടെ ആയിരുന്നു വിവാദങ്ങള്‍ക്ക് ആസ്‌പദമായ സംഭവം. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ് രംഗത്ത് വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു.
പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്‌തു. പിന്നാലെ ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്നും ആരോപണം ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ വൈദ്യ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്‌തമായി.
സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പടെയുള്ള എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. വഴി തടഞ്ഞ് സമരം ചെയ്‌ത കേസിൽ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെ 15 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: മുന്‍ ഹരിത നേതാക്കളുടെ പരാതി; പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു