കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ അടിച്ചുതകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. രണ്ട് ആൾജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിൻമേലുമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ഓരോരുത്തരും 37,500 രൂപ വീതം കെട്ടിവെക്കുകയും വേണം.
ടോണി ചമ്മിണിയ്‌ക്ക് പുറമേ കോർപറേഷൻ കൗൺസിലർ മനു ജേക്കബ്, തമ്മനം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജർജസ് വി ജേക്കബ്, വൈറ്റില മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസഫ് മാളിയേക്കൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷെരീഫ് എന്നിവർക്കാണ് ബുധനാഴ്‌ച ജാമ്യം ലഭിച്ചത്. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്.
കേസിൽ ടോണി ചമ്മിണി അടക്കമുള്ള നാല് പ്രതികൾ തിങ്കളാഴ്‌ചയാണ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ടോണി ചമ്മിണിയാണ് കേസിലെ ഒന്നാം പ്രതി. ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച ജോജു ജോർജിന്റെ ലാൻഡ് റോവർ കാറിന്റെ ചില്ലാണ് കോൺഗ്രസ് പ്രവർത്തകർ തല്ലി തകർത്തത്. സംഭവത്തിൽ ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് പോലീസിന്റെ എഫ്‌ഐആർ.
Also Read: കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോയെന്ന് ആശങ്ക; അനുപമ വീണ്ടും പരാതി നൽകി