കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കും. കേസിൽ കോൺഗ്രസ് പ്രവർത്തകൻ എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫിനെ ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. വഴി തടഞ്ഞ് സമരം ചെയ്‌ത കേസിൽ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെ 15 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്‌റ്റ് ഒഴിവാക്കുന്നതിനായി നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള ആലോചനയിലാണ്.
ഇന്ധന വിലവർധനക്ക് എതിരെ വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെ ഉണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.
വഴിതടയൽ സമരത്തിനെതിരായ കേസിൽ എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വിജെ പൗലോസ് രണ്ടാം പ്രതിയും കൊടിക്കുന്നിൽ സുരേഷ് മൂന്നാംപ്രതിയുമാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും പോലീസ് അനുമതി നൽകിയിരുന്നില്ല.
അതേസമയം, ജോജുവിന് എതിരായ മഹിളാ കോൺഗ്രസിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടില്ല. ജോജു ജോർജ് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അദ്ദേഹത്തിന് എതിരെ തെളിവ് ഇല്ലെന്ന് കൊച്ചി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ ഈ പരാതിയിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ജോജുവിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
Most Read: ഇന്നും മഴക്ക് സാധ്യത; 8 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്