തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ കന്യാകുമാരി തീരത്തോട് കൂടുതൽ അടുക്കും. ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലും ശക്‌തമായ കാറ്റും തുടരും. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
ഇന്നലെ കോഴിക്കോട് ജില്ലയിൽ കനത്ത മഴയാണ് പെയ്‌തത്. ഇതേത്തുടർന്ന് കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ ഉണ്ടായി. ചാത്തൻകോട്ട് നടയ്‌ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്.
അടിവാരം ടൗൺ വെള്ളത്തിനടിയിലായി. നഗരത്തിലെ കടകളിൽ പലതിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. അടിവാരം ടൗണിലേക്ക് മണ്ണിടിച്ചിലിന്റെ ഭാഗമായാണ് വലിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് വിവരം.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ് സ്‌പിൽവേ ഷട്ടറുകളിൽ അഞ്ച് എണ്ണവും ഇന്നലെ അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്‌നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടർ 20 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.
മഴയുടെ ശക്‌തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകൾ അടക്കാൻ കാരണം. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഇടുക്കി ജല സംഭരണിയിലേക്ക് ആറ് ഷട്ടറുകൾ വഴി ജലം തുറന്നു വിട്ടത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്‌പിൽവേയിൽ നിന്നും ജലം ഒഴുക്കുന്ന വി- 3 ഷട്ടർ എന്നിവ ഉപസമിതി നിരീക്ഷിച്ചു.
Most Read: അഭിമാനം; പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം