കോട്ടയം: ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്തു. കോട്ടയത്ത് സംസ്‌ഥാന കമ്മറ്റി ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം കണ്ടുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കേണ്ടെന്നും യോഗത്തിൽ തീരുമാനമെടുത്തു. പാര്‍ട്ടി മേല്‍വിലാസവും രണ്ടില ചിഹ്‌നവും ലഭിച്ചതോടെയാണ് ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ജോസ് കെ മാണിയെ തിരഞ്ഞെടുത്തത്.
കെഎം മാണിയുടെ മരണത്തോടെ പിളര്‍പ്പിലേക്ക് എത്തിയ പാര്‍ട്ടിയില്‍ ജോസ് വിഭാഗം സമാന്തര സംസ്‌ഥാന കമ്മിറ്റി വിളിച്ച് ഒരുതവണ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടത്തിയതാണ്. എന്നാല്‍ പിജെ ജോസഫ് നല്‍കിയ പരാതിയില്‍ തൊടുപുഴ, കട്ടപ്പന കോടതികള്‍ നടപടികള്‍ മരവിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും, ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭ്യമായതോടെ ജോസ് പക്ഷം ഔദ്യോഗിക കേരള കോണ്‍ഗ്രസ് എം ആയി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ ആയതിന്റെ ആത്‍മവിശ്വാസത്തിലാണ് പാര്‍ട്ടി അടിയന്തര രഹസ്യ യോഗം ചേര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒപ്പം ചേരാന്‍ നേതാക്കള്‍ താല്‍പര്യം അറിയിച്ചെങ്കിലും ഇവരെ ഉടന്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് എം. അതേസമയം രണ്ടില ചിഹ്‌നം സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമ വാദം ഈ മാസം 8ന് ആരംഭിക്കും.
Read also: പാലാ സീറ്റ് ജോസ് വിഭാഗത്തിന്; നിലപാട് വ്യക്‌തമാക്കി സിപിഐഎം