കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടത് മുന്നണി സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് അതൃപ്‌തിയുണ്ടെന്ന പരാതിയില്‍ പ്രതികരണവുമായി ജോസ് കെ മാണി. എന്‍സിപിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് മാണി സി കാപ്പന് പരാതിയുണ്ടെങ്കില്‍ അത് ഇടത് മുന്നണി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ ഇടത് മുന്നണി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, അതിനാല്‍ തന്നെ പരാതികള്‍ ഉണ്ടെങ്കില്‍ മുന്നണി തന്നെയാണ് പരിശോധന നടത്തേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സീറ്റ് വിഭജനത്തില്‍ അതൃപ്‌തി ഉണ്ടെന്ന് പറയുമ്പോഴും കോട്ടയത്ത് പാലായില്‍ അടക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാണി സി കാപ്പന്‍ സജീവമായിരുന്നോ എന്ന് മാദ്ധ്യമങ്ങള്‍ വിലയിരുത്തണമെന്നും ജോസ് കെ മാണി പ്രതികരിച്ചു. കൂടാതെ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോട്ടയത്ത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി മാണി സി കാപ്പന്‍ രംഗത്ത് വന്നത്. സീറ്റ് വിഭജനത്തില്‍ ഇടത് മുന്നണി പക്ഷാപാതം കാണിച്ചുവെന്നും, തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യം ഇല്ലാത്തതിനാലാണ് അന്ന് അതൃപ്‌തി തുറന്നു പറയാഞ്ഞതെന്നും മാണി സി കാപ്പന്‍ വ്യക്‌തമാക്കിയിരുന്നു.
Read also : മരട് ഫ്ളാറ്റ് കേസുകളിൽ വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി