കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും. മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ടുനൽകുന്നത്. എകെജി ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അന്തിമോപചാരം അർപ്പിക്കാനായി എത്തും.
നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിച്ചതിന് ശേഷം വിലാപയാത്രയായി മൃതദേഹം കൊച്ചിയിൽ എത്തിക്കും. രാത്രിയോടെ അങ്കമാലിയിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം നാളെ രാവിലെ എട്ട് മണിയോടെ അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. ഇവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. ഉച്ചക്ക് ഒരു മണിയോടെ വിലാപയാത്രയായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും.
ഇന്ന് ഉച്ചയോടെ ആയിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എംസി ജോസഫൈൻ അന്തരിച്ചത്. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, സംസ്‌ഥാന പ്രസിഡണ്ട്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Most Read: കെവി തോമസും സുധാകരനും കണ്ണൂരിൽ; കണ്ണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലോ?