ചെന്നൈ: തമിഴ്‌നാട്ടിൽ മാദ്ധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടറായ മോസസ് ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ ഗുണ്ടാ സംഘങ്ങളാണ് എന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധിച്ചു.
ജോലി കഴിഞ്ഞ് കാഞ്ചീപുരത്തെ വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ വച്ച് തടയുകയായിരുന്നു.
ഇതിന് ശേഷം അക്രമിസംഘം മോസസിനെ വെട്ടിക്കൊലപ്പെടുത്തി. ശബ്‌ദം കേട്ട് ഓടിവന്ന നാട്ടുകാരെയും ബന്ധുക്കളെയും ആക്രമികള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കടന്നു കളഞ്ഞു. കാഞ്ചീപുരത്തെ ഭൂമാഫിയകളെ ക്കുറിച്ചും ഇത്തരം ഇടപാടുകളില്‍ രാഷ്‌ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാര്‍ത്താ പരമ്പര ചെയ്‌തിരുന്നു.
അതിനൊപ്പം ലഹരി സംഘങ്ങളും രാഷ്‌ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും തന്റെ റിപ്പോര്‍ട്ടിലൂടെ മോസസ് തുറന്നു കാട്ടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാഞ്ചീപുരത്ത് റിപ്പോര്‍ട്ട് വലിയ കോലാഹലങ്ങളാണ് സൃഷ്‌ടിച്ചത്.
ഇതിന്റെ പക പോക്കാനാണ് മോസസിനെ കൊന്നതെന്ന് ആരോപിച്ചാണ് കുടുംബം പ്രതിഷേധിച്ചത്. മൃതദേഹം ഏറ്റെടുക്കാതെ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തില്‍ കാഞ്ചീപുരം പഴയ നെല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോസസിന്റെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയെ സമീപിച്ചു.
Read Also: 2021 മുതല്‍ എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രം