ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ മോദി സർക്കാർ വരുത്തിയ വീഴ്‌ചക്ക് രാജ്യം വലിയ വില നൽകുകയാണെന്ന സോണിയാ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ കേരളത്തിലടക്കം തിരഞ്ഞെടുപ്പ് റാലികൾ നടത്തിയ ശേഷം കോൺഗ്രസ്, കേന്ദ്ര സർക്കാരിനെതിരെ തിരിയുന്നത് ഇരട്ടത്താപ്പാണെന്ന് ജെപി നഡ്ഡ പറഞ്ഞു. സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
കേരളത്തിലെ കോവിഡ് രോഗവ്യാപനത്തിന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികൾ കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന സംസ്‌ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നും നഡ്ഡ ആരോപിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ നരേന്ദ്ര മോദി അക്ഷീണം പ്രവർത്തിക്കുമ്പോഴും കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തിത്തീർക്കാൻ സോണിയാ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ശ്രമിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നത് ഇന്ത്യയിലാണെന്ന് ഓർക്കണമെന്നും നഡ്ഡ കത്തിൽ പറയുന്നു.
മൂന്നാം തരംഗമുണ്ടാകുമെന്ന് ചില ശാസ്‌ത്രജ്‌ഞർ മുന്നറിയിപ്പ് നൽകുമ്പോഴും ഉത്തരവാദിത്തങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഓടി ഒളിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തെ നേരിടുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണം ഉൾപ്പെടുന്ന പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കുകയും ചെയ്‌തിരുന്നു.
Read also: ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി ജോസ് ജെ കാട്ടൂർ നിയമിതനായി