ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. മൂസ്‌വാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു.
സിദ്ദു മൂസ്‌വാലയുടെ കുടുംബം ആവശ്യപ്പെടുന്നതുപോലെ എൻഐഎ, സിബിഐ അന്വേഷണം ആവശ്യമെങ്കിൽ നടത്തുമെന്നും ആംആദ്‌മി സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേക സംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ കാല ജത്തേരി, കാല റാണ എന്നീ ഗുണ്ടാ നേതാക്കൾ അറസ്‌റ്റിൽ ആയിട്ടുണ്ട്.
പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ച് ഇന്നലെയാണ് സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസ്‌വാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെ ആയിരുന്നു ആക്രമണം.
കാറിന് നേരെ 30 റൗണ്ടാണ് അക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസ്‌വാലയുടെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. 28കാരനായ മൂസ്‌വാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മാന്‍സയില്‍ നിന്ന് മൽസരിച്ചിരുന്നെങ്കിലും ആം ആദ്‌മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ളയോട് പരാജയപ്പെട്ടു.
Most Read: വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി