ഹൈദരാബാദ്: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കണം എന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ദബ്ബാക്ക് നിയമസഭാ മണ്ഡലത്തിൽ ബിജെപി ടിആർഎസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ റാവു പുതിയ നിലപാടുമായി രംഗത്തുവന്നത്.
ബിജെപിയോട് അനുകൂല സമീപനം വെച്ചു പുലർത്തിയ പാർട്ടിയായിരുന്നു ടിആർഎസ്. എന്നാൽ സംസ്‌ഥാനത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങൾ ആകെ മാറുന്നതിന്റെ സൂചനകളാണ് ചന്ദ്രശേഖർ റാവുവിന്റെ നിലപാട് മാറ്റമെന്ന് വിലയിരുത്തലുണ്ട്.
ബിജെപി വിരുദ്ധ പാർട്ടികളിലെ നേതാക്കൾ കേന്ദ്ര സർക്കാരിന് എതിരെ ശക്‌തമായ നിലപാട് സ്വീകരിക്കണം. അടുത്ത മാസം ഇന്ത്യയിലെ ബിജെപി വിരുദ്ധ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ഹൈദരാബാദിൽ കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖർ റാവു അറിയിച്ചു. നരേന്ദ്ര മോദി സർക്കാരിന് എതിരെ ടിആർഎസ് ശക്‌തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യത്ത് പലയിടത്തും ബിജെപി വിരുദ്ധ മുന്നണി രൂപീകരിച്ചപ്പോഴും ടിആർഎസ് അതിലൊന്നും പങ്കെടുത്തിരുന്നില്ല. എന്നാൽ തെലങ്കാനയിൽ ബിജെപി ശക്‌തരാവുന്നതിൽ ടിആർഎസിന് അതൃപ്‌തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി അവിടെ 4 സീറ്റുകൾ വിജയിച്ചിരുന്നു. അതിന് ശേഷം സംസ്‌ഥാനത്ത് ബിജെപി വൻ ശക്‌തിയാകാനുളള ശ്രമങ്ങൾ നടത്തി വരികയാണ്. ഇതോടെയാണ് ടിആർഎസും ബിജെപിക്ക് എതിരാവുന്നത്.
Read Also: മന്ത്രിസഭ രൂപീകരിച്ചിട്ട് മൂന്ന് ദിവസം; ബിഹാറിൽ വിദ്യാഭ്യാസമന്ത്രി രാജിവച്ചു