തെലങ്കാന: ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു ജനങ്ങളുടെ ശബ്‌ദം കേള്‍ക്കാത്ത ‘രാജാവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ ടിആര്‍എസുമായി തെലങ്കാനയിൽ സഖ്യമുണ്ടാക്കില്ലെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍ 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. കര്‍ഷകരുടെ ദയനീയാവസ്‌ഥ ഉയര്‍ത്തിക്കാട്ടാന്‍ സംഘടിപ്പിച്ച കര്‍ഷക റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുലിന്റെ പ്രസ്‌താവന.
തെലങ്കാനയുടെ പുരോഗതി ഇപ്പോഴും സ്വപ്‌നം മാത്രമായി തുടരുമ്പോൾ, 2014-ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് സംസ്‌ഥാനം വേര്‍പെടുത്തിയതിന് ശേഷം ഒരു കുടുംബത്തിന് മാത്രമേ ‘അനുകൂലമായ നേട്ടമുണ്ടായിട്ടുള്ളൂ’ എന്നും രാഹുല്‍ വിമർശിച്ചു.
“ഇന്ന് തെലങ്കാനയിൽ ഒരു മുഖ്യമന്ത്രി ഉണ്ടെന്ന് പറയപ്പെടുന്നു, പക്ഷേ അദ്ദേഹം ഒരു മുഖ്യമന്ത്രിയല്ല, മറിച്ച് ജനങ്ങളുടെ ശബ്‌ദം കേള്‍ക്കാത്ത ഒരു ‘രാജ’ (രാജാവ്) ആണ്, എന്നാല്‍ ഒരു മുഖ്യമന്ത്രി ജനങ്ങളുടെ ശബ്‌ദം കേട്ടതിന് ശേഷമാണ് തീരുമാനമെടുക്കുന്നത്. ഒരു രാജാവിന് ജനാധിപത്യവുമായി ഒരു ബന്ധവുമില്ല, അയാള്‍ വിചാരിക്കുന്നത് ചെയ്യുന്നു,” രാഹുൽ പറഞ്ഞു. കോണ്‍ഗ്രസിന് തെലങ്കാന രാഷ്‍ട്ര സമിതിയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്നും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇരുപാർട്ടികളും തമ്മിലുള്ള മൽസരം ആയിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read also: ട്വിറ്റർ വിലക്ക് നീക്കണം; ട്രംപിന്റെ ഹരജി തള്ളി കോടതി