തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അടുത്തയാഴ്‌ച മുതൽ ലഘുലേഖകളുമായി യുഡിഎഫ് പ്രവർത്തകർ വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിർത്തി സമരമുഖത്തേക്ക് പോവുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. സ്വന്തം ഏജൻസിയെ വച്ച് പണം തട്ടിപ്പ് സ്വപ്‌നം കാണേണ്ട. സാമൂഹികാഘാത പഠനം വൈകിവന്ന വിവേകമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. കെ-റെയിൽ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്‌തമാകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സമരമുഖത്തേക്ക് ഇറങ്ങുന്നത്. നേരിട്ടുള്ള സമരം തന്നെയാണ് ആവശ്യമെന്ന മുന്നണിയുടെ തീരുമാനം നടപ്പാക്കാനാണ് യുഡിഎഫ് ശ്രമം.
ഇതിനിടെ കെ റെയിൽ സിൽവർ ലൈൻ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ പദ്ധതി എത്ര പരാജയമാകുമെന്ന് ബോധ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Read Also: പ്രതിപക്ഷത്തെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; അഖിലേഷ് യാദവ്