കോഴിക്കോട്: കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറണം. റിയൽ എസ്‌റ്റേറ്റ് മാഫിയയ്‌ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ എക്‌സ്‌പ്രസ് ഹൈവേയെ എതിർത്തവരാണ് കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നത് എന്നത് ദൗർഭാഗ്യകരമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഏറെ പാരിസ്‌ഥിതിക ആഘാതം ഉണ്ടാക്കിയേക്കാവുന്ന കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കോഴിക്കോട് കാട്ടിലപ്പീടികയിൽ സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് ഇ ശ്രീധരൻ ഉൾപ്പടെയുള്ളവരുടെ ഉപദേശം സർക്കാർ തേടേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ പദ്ധതിയെ എതിർത്ത് യുഡിഎഫും രംഗത്ത് വന്നിരുന്നു. പരിസ്‌ഥിതിക്ക് വൻ ദോഷം ഉണ്ടാക്കിയേക്കാവുന്ന അതിവേഗ റെയിൽപാത കേരളത്തെ നെടുകെ മുറിക്കും. പദ്ധതി സംസ്‌ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എംകെ മുനീർ സമിതി യുഡിഎഫ് നേതൃത്വത്തിന് റിപ്പോർട് നൽകുകയും ചെയ്‌തിരുന്നു.
അതേസമയം, കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ഇതിനായി ഭൂമി ഏറ്റെടുക്കൽ ഉടൻ തുടങ്ങാനാണ് തീരുമാനം. 11 ജില്ലകളിൽ നിന്നായി 955.13 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭയിൽ തീരുമാനമായിരുന്നു. റെയിൽവേ ബോർഡിൽ നിന്ന് പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് അനുസരിച്ചാകും ഭൂമി ഏറ്റെടുക്കൽ.
Also Read: മഹാരാജാസ് കോളേജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തുന്നു; പരാതി