തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി തൽക്കാലം ഉപേക്ഷിക്കാനും ഉദ്യോഗസ്‌ഥരെ തിരിക വിളിക്കാനും സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നും സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാർഥ്യമാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിരുന്നു.
എന്നാൽ പെട്ടെന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചാൽ അതുണ്ടാക്കുന്ന നാണക്കേടും രാഷ്‌ട്രീയ പ്രത്യഘാതങ്ങളും കാരണം നിശബ്‌ദമായി വിഷയംകൈകാര്യം ചെയ്യുന്ന രീതിയാണ് സർക്കാർ കൈക്കൊണ്ടത്. നിലവിൽ, പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്‌ഥരെ ഉൾപ്പടെ തിരിച്ചുവിളിക്കുമെന്നാണ് റിപ്പോർട്. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്‌ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്‌ട്രീയ തീരുമാനം.
വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടു. കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം മെയ്‌മാസത്തിൽ തന്നെ ഉണ്ടായിരുന്നു.
കാസർഗോഡ് നിന്ന് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താവുന്ന 529.45 കിലോമീറ്ററുള്ള റെയിൽ പദ്ധതിയാണ് കെ-റെയിൽ. ഈ അർധ-അതിവേഗ റെയിൽവേ പദ്ധതി റെയിൽവേയുടേയും കേരള സർക്കാരിന്റെയും ഉടമസ്‌ഥതയിലുള്ള സംയുക്‌ത സംരംഭമായി, കേരള റെയിൽ ഡവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡിന് കീഴിലാണ് നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.
Most Read: മെസിക്ക് നിർദ്ദേങ്ങളുമായി മലയാളി സൈക്കോളജിസ്‌റ്റ് ഖത്തർ ലോകകപ്പിൽ എത്തിയേക്കും